🌷മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 🌷



🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660



അബൂഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 'മനുഷ്യന്‍ മരണപ്പെട്ടുപോയാല്‍ മൂന്ന് അമലുകളൊഴിച്ചുള്ള അവന്‍റെ അമലുകളുടെ സവാബ് അവസാനിച്ചു പോകുന്നതാണ്'. (മൂന്നു കാര്യങ്ങളുടെ സവാബ് മരണത്തിനുശേഷവും കിട്ടിക്കൊണ്ടിരിക്കുന്നതാണ്). ഒന്നാമത്തേത്, ജാരിയായ സ്വദഖ: (പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്ന സ്വദഖ:) രണ്ടാമത്തേത്, ജനങ്ങള്‍ക്ക് പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്ന അറിവ്, മൂന്നാമത്തേത്, അവനുവേണ്ടി ദുആ ചെയ്തുകൊണ്ടിരിക്കുന്ന സ്വാലിഹായ മക്കള്‍" (മുസ്ലിം)



വിവരണം: അല്ലാഹുവിന്‍റെ എത്ര വലിയ നന്മയും കരുണയും അനുഗ്രഹവുമാണിത്.? മനുഷ്യന്‍ മരിച്ചതിനു ശേഷം അവന്‍റെ അമലുകളുടെ സമയം തീര്‍ന്നുപോവുകയും അവന്‍ അമല്‍ ചെയ്യുന്നതിന് കഴിയാത്തവനായി ഖബ്റില്‍ ഉറക്കത്തിലാവുകയും ചെയ്യുമ്പോഴും അവന്‍റെ സല്‍പ്രവൃത്തികള്‍ അധികരിച്ചുകൊണ്ടിരിക്കണമെന്ന് ആശിക്കുകയാണെങ്കില്‍, അതിനുള്ള മാര്‍ഗ്ഗത്തെയും അല്ലാഹുതആല അവന്‍റെ ഔദാര്യം കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അതില്‍ നിന്നും മൂന്നുകാര്യങ്ങളെ ഈ ഹദീസില്‍ പറഞ്ഞിരിക്കുന്നു. 


ജാരിയായ സ്വദഖയാണ്. അതായത് പ്രയോജനം അവശേഷിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ സ്വദഖ: ചെയ്യുക. ഉദാഹരണമായി ജനങ്ങള്‍ നമസ്കരിച്ചുകൊണ്ടിരിക്കുന്ന മസ്ജിദ് നിര്‍മ്മിക്കുക. അതില്‍ ജനങ്ങള്‍ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അതിന്‍റെ സവാബ് അവന് യാതൊന്നും ചെയ്യാതെ തന്നെ കിട്ടിക്കൊണ്ടിരിക്കുന്നതാണ്. ഇതേ നിലയില്‍ മുസാഫിര്‍ഖാനയോ ദീനിയായ പ്രവര്‍ത്തനത്തിനു വേണ്ടിയുളള കെട്ടിടമോ ഉണ്ടാക്കി വഖ്ഫ് ചെയ്യുക. അതുകൊണ്ടു മുസ്ലിംകള്‍ക്കോ അല്ലെങ്കില്‍ ദീനിയായ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രയോജനം സിദ്ധിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ അവന് ആ പ്രയോജനത്തിന്‍റെ പ്രതിഫലവും കിട്ടിക്കൊണ്ടിരിക്കു ന്നതാണ്. അതുപോലെ പൊതുജനങ്ങളുടെ ഉപയോഗത്തിനു വേണ്ടി കിണര്‍ ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ നിന്നും ജനങ്ങള്‍ വെള്ളം കുടിക്കുകയും വുളൂഅ് മുതലായ കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴെല്ലാം അവന് മരണത്തിനുശേഷവും അതിന്‍റെ പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്നതാണ്. 
 റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "മനുഷ്യന്‍റെ മരണത്തിനുശേഷവും അവന് പ്രതിഫലം കിട്ടിക്കാണ്ടിരിക്കുന്ന വസ്തുക്കള്‍: ആര്‍ക്കെങ്കിലും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായ ഇല്‍മ്, അവന്‍ വിട്ടിട്ടുപോയ സ്വാലിഹായ സന്താനങ്ങള്‍, അവന്‍ അനന്തരാവകാശമായി വിട്ടിട്ടുപോയ ഖുര്‍ആന്‍ ഷരീഫ്, അവന്‍ നിര്‍മ്മിച്ച മസ്ജിദ്, മുസാഫിര്‍ഖാന, അവന്‍ ഒഴുക്കിയ തോട്, അവന്‍റെ മരണാനന്തരവും തുടര്‍ന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കത്തക്ക രീതിയില്‍ ആരോഗ്യത്തോടെ ജീവിതകാലത്ത് നിര്‍വ്വഹിച്ച ധര്‍മ്മം എന്നിവകളാണ്. (മിഷ്കാത്) 
 പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന' എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശം, വഖ്ഫ് ചെയ്യുക പോലെയുള്ള ജാരിയായ സദഖയാണ്. 
 'ഇല്‍മ് പ്രചരിപ്പിക്കുക' എന്നു പറഞ്ഞതിന്‍റെ ഉദ്ദേശം, മദ്റസയ്ക്ക് പണം കൊടുക്കുക, അല്ലെങ്കില്‍ വല്ല ദീനിയായ കിതാബുകളും രചിക്കുക, അല്ലെങ്കില്‍ അതു പഠിക്കുന്നവര്‍ക്ക് കിതാബുകള്‍ വാങ്ങിക്കൊടുക്കുക, അല്ലെങ്കില്‍ മസ്ജിദുകളിലും മദ്റസകളിലും ഖുര്‍ആന്‍ ഷരീഫോ മറ്റു കിതാബുകളോ വഖ്ഫ് ചെയ്യുക എന്നിവകളാണ്. 



 റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "മനുഷ്യന്‍റെ മരണാനന്തരം ഏഴു വസ്തുക്കളുടെ പ്രതിഫലം അവന് കിട്ടിക്കൊണ്ടിരിക്കു ന്നതാണ്. അതായത് 1. ആര്‍ക്കെങ്കിലും ഇല്‍മ് പഠിപ്പിക്കുകയോ 2. വല്ല തോടും ഒഴുക്കുകയോ 3. കിണര്‍ ഉണ്ടാക്കുകയോ 4. വല്ല മരങ്ങളും വച്ചു പിടിപ്പിക്കുകയോ 5. മസ്ജിദ് നിര്‍മ്മിക്കുകയോ 6. പരിശുദ്ധ ഖുര്‍ആന്‍ അനന്തരമായി വിട്ടിട്ടുപോവുകയോ 7. അവനു വേണ്ടി ദുആ ചെയ്തുകൊണ്ടിരിക്കുന്ന സന്തതികളെ വിട്ടിട്ടുപോവുകയോ ചെയ്യുക". (തര്‍ഗീബ്)
 ഈ വസ്തുക്കളെല്ലാം അവനുതന്നെ മുഴുവനും സ്വന്തമായിരിക്ക ണമെന്ന് നിര്‍ബന്ധമില്ല. മറിച്ച് ഈ വസ്തുക്കളിലേതെങ്കിലുമൊന്നില്‍ അവന് അല്പമായ പങ്കുണ്ടായിരുന്നാലും അവന്‍ ഓഹരിക്കനുസരിച്ച് അതിന്‍റെ പ്രതിഫലത്തില്‍ നിന്നും ഓഹരി ലഭിച്ചുകൊണ്ടിരിക്കുന്നതാണ്.



മേല്‍ പറയപ്പെട്ട ഹദീസിലുള്ള രണ്ടാമത്തെ കാര്യം ജനങ്ങള്‍ക്ക് പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്ന ദീനിയായ ഇല്‍മാണ്. ഉദാഹരണത്തിന് ഒരു മദ്റസയില്‍ ഏതെങ്കിലും കിതാബ് വഖ്ഫ് ചെയ്യുകയാണെങ്കില്‍, ആ കിതാബുകള്‍ അവശേഷിക്കുമ്പോഴെല്ലാം അതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം സിദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. അതിന്‍റെ പ്രതിഫലം അവന് വെറുതെ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതേപോലെ പഠിക്കുന്ന ഒരുവനെ അവന്‍റെ ചെലവില്‍ ഖുര്‍ആന്‍ ഹാഫിസാക്കുകയോ, ആലിമാക്കുകയോ ചെയ്താല്‍, അവന്‍റെ ഇല്‍മ് കൊണ്ടും ഹിഫ്ള് കൊണ്ടും പ്രയോജനമുണ്ടായിക്കൊണ്ടിരിക്കുമ്പോഴെല്ലാം ആ മനുഷ്യന് അതിന്‍റെ സവാബ് കിട്ടിക്കൊണ്ടിരിക്കുന്നതാണ്. ഹാഫിളും ആലിമും ജീവിച്ചിരുന്നാലും ശരി, ഇല്ലെങ്കിലും ശരി. ഉദാഹണമായി, ഒരു മനുഷ്യനെ ഹാഫിളാക്കി, അവന്‍ പത്തിരുപത് കുട്ടികള്‍ക്ക് ഖുര്‍ആന്‍ ഷരീഫ് പഠിപ്പിച്ചതിനുശേഷം മരണപ്പെട്ടു. എന്നാല്‍ ആ കുട്ടികള്‍ ഖുര്‍ആന്‍ ഷരീഫ് ഓതിക്കൊണ്ടിരിക്കുകയും അതു പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴെല്ലാം, ആ ഹാഫിളിനു പ്രത്യേകം സവാബ് കിട്ടിക്കൊണ്ടിരി ക്കുകയും ആ ഹാഫിളിനെ ഉണ്ടാക്കിയവന് വേറെയും സവാബ് ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഇപ്രകാരം ആ പഠിച്ച കുട്ടികളുടെ പരമ്പര, ഖിയാമത് നാള്‍ വരെയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെങ്കിലും, ആദ്യത്തെ ഹാഫിളിനെ ഉണ്ടാക്കിയവന് താനേ സവാബ് കിട്ടിക്കൊണ്ടിരിക്കുന്നതാണ്. ആ ആളുകള്‍ അയാള്‍ക്ക് സവാബ് എത്തിച്ചാലും ശരി, ഇല്ലെങ്കിലും ശരി. ഇതേ രീതി തന്നെയാണ് ആരെയെങ്കിലും ആലിമാക്കിയാലും ഉള്ളത്. അതായത് അവന്‍ നേരിട്ടോ മറ്റുള്ളവര്‍ മുഖേനയോ അവന്‍റ ഇല്‍മുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം സിദ്ധിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം, ആദ്യത്തെ ആലിമിനെ ഉണ്ടാക്കിയവന് അതിന്‍റെയെല്ലാം സവാബ് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. ആദ്യം പറഞ്ഞകാര്യം ഇവിടെയും ബാധകമാകുന്നതാണ്. അതായത് പൂര്‍ണ്ണമായും ഒരു ഹാഫിളിനെയോ പൂര്‍ണ്ണമായും ഒരു ആലിമിനേയോ അവന്‍ തനിയെ തന്നെ ഉണ്ടാക്കണമെന്ന് നിര്‍ബന്ധമില്ല. ഏതെങ്കിലും ഒരു ഹാഫിളിന് ഹിഫ്ള് ചെയ്യുന്നതിന് അവന്‍റെ പക്കല്‍ നിന്നും സഹായമുണ്ടാവുകയോ, ഒരു ആലിമിന് ഇല്‍മു പഠിക്കുന്നതിന് അവനില്‍ നിന്നും സഹായമുണ്ടാവു കയോ ചെയ്താലും ആ സഹായത്തിന്‍റെ കണക്കനുസരിച്ച് സവാബിന്‍റെ പരമ്പര ഖിയാമത് വരെയും അവന് ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്. 
 ദീനിയായ ഇല്‍മിന്‍റെ പ്രചരണത്തിനും ദീനിന്‍റെ നിലനില്പിനും അതിന്‍റെ സംരക്ഷണത്തിനും വേണ്ടി, ശാരീരികവും ധനപരവുമായ പരിശ്രമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ എത്രയോ വലിയ ഭാഗ്യവാന്മാരാണ്.! ഈ ദുന്‍യവിയായ ജീവിതം സ്വപ്നത്തേക്കാള്‍ കൂടുതലല്ല. എപ്പോഴാണ് ഈ ലോകത്തുനിന്നും പെട്ടെന്ന് പോകേണ്ടി വരുന്നതെന്ന് ആര്‍ക്ക് അറിയാന്‍ കഴിയും.? എത്ര മാത്രം സമ്പാദ്യം തനിക്കുവേണ്ടി വിട്ടിട്ടു പോകുമോ, അതുമാത്രമാണ് പ്രയോജനകരമായി ത്തീരുന്നത്. ഏറ്റവും അടുത്ത ബന്ധുമിത്രാദികളും മറ്റും രണ്ടു നാലു ദിവസം കരഞ്ഞു ഓര്‍മ്മിച്ചിട്ട് അവരവരുടെ ജോലികളില്‍ ഏര്‍പ്പെട്ടു മറന്നു പോകും. മനുഷ്യന്‍ അവന്‍റെ ജീവിതകാലത്ത് തനിക്കുവേണ്ടി ഒരിക്കലും നശിക്കാത്ത ബാങ്കില്‍ സൂക്ഷിച്ചുവെച്ചത് മാത്രമാണ് അവനു വേണ്ടി പ്രയോജനപ്പെടുന്നത്. അതു പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുന്നതും ഖിയാമത് വരെയും ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്. 



 ഹദീസില്‍ പറയപ്പെട്ടിരിക്കുന്ന മൂന്നാമത്തെ സംഗതി, മരണത്തിനു ശേഷവും അവനുവേണ്ടി നല്ല ദുആ ചെയ്തുകൊണ്ടിരിക്കുന്ന സ്വാലിഹായ സന്താനങ്ങളാണ്. ഒന്നാമതായി, മക്കളെ സ്വാലിഹീങ്ങളാക്കുകയെന്നത് തന്നെ ജാരിയായ സ്വദഖയാണ്. അവരില്‍നിന്നും ആരെങ്കിലും സല്‍പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുമ്പോഴെല്ലാം അവന് അതിന്‍റെ സവാബ് കിട്ടിക്കൊണ്ടിരിക്കുന്നതാണ്. സ്വാലിഹായ സന്തതികളാണെങ്കില്‍ അവര്‍ ദുആ ചെയ്തു കൊണ്ടിരിക്കുന്നതുമാണ്. അങ്ങിനെ ആ സ്വാലിഹായ സന്തതികള്‍ മാതാ-പിതാക്കള്‍ക്കുവേണ്ടി ദുആ ചെയ്തു കൊണ്ടിരുന്നാല്‍ മാതാപിതാക്കള്‍ക്ക് അത് പ്രത്യേകമായ ഒരു സമ്പാദ്യമാണ്. 



 റൗല്' എന്ന കിതാബില്‍ സ്വാലിഹായ ഒരു സ്ത്രീയെപ്പറ്റിയുള്ള ഒരു സംഭവം ഇപ്രകാരം എഴുതിയിരിക്കുന്നു; അവരെ 'ബാഹിയത്? എന്നാണ് വിളിക്കപ്പെട്ടിരുന്നത്. അവര്‍ വളരെ കൂടുതല്‍ ഇബാദത് ചെയ്യുന്നവരായിരുന്നു. അവര്‍ക്ക് മരണം ആസന്നമായപ്പോള്‍, തല ആകാശത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: എന്‍റെ ഒരുക്കുസാധനവും സൂക്ഷിപ്പു മുതലുമായിരിക്കുന്നവനേ, അവന്‍റെ പേരില്‍ മാത്രമാണ് എന്‍റെ ജീവിതവും എന്‍റെ മരണത്തിലുള്ള ആശ്രയവും. മരണസമയത്ത് എന്നെ കേവലപ്പെടുത്തരുതേ! ഖബറില്‍ എന്നെ മുഷിപ്പിലാക്കരുതേ!" അവര്‍ മരണപ്പെട്ടപ്പോള്‍ അവരുടെ മകന്‍ എല്ലാ ജുമുഅ ദിവസവും ആ മാതാവിന്‍റെ ഖബറില്‍ വളരെ ശ്രദ്ധയോടുകൂടി ഖുര്‍ആന്‍ ഷരീഫ് ഓതി ഹദ്യ ചെയ്യുകയും, അവര്‍ക്കുവേണ്ടിയും ആ ഖബര്‍സ്ഥാനിലുളള എല്ലാവര്‍ക്ക് വേണ്ടിയും ദുആ ചെയ്യുകയും ചെയ്തിരുന്നു. ഒരു ദിവസം ആ കുട്ടി തന്‍റെ മാതാവിനെ സ്വപ്നത്തില്‍ കാണുകയും "ഉമ്മാ, നിങ്ങളുടെ സ്ഥിതിയെന്താണ്.? എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഉമ്മ പറഞ്ഞു: മരണത്തിന്‍റെ കാഠിന്യത വളരെ കടുപ്പമേറിയതു തന്നെയാണ്. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഞാന്‍ ഖബറില്‍ വലിയ സുഖത്തിലാണ്. റയ്ഹാന്‍ എന്‍റെ കീഴില്‍ വിരിയ്ക്കപ്പെടുകയും പട്ടിന്‍റെ തലയണ നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. ഖിയാമത് നാള്‍ വരെയും എന്നോട് ഇതേ പെരുമാറ്റം തന്നെ ഉണ്ടായിരിക്കുന്നതാണ്". അപ്പോള്‍ മകന്‍ പറഞ്ഞു. വല്ല സേവനവും ഞാന്‍ ചെയ്യേണ്ടതായിട്ടുണ്ടെങ്കില്‍ പറയുക.!" അപ്പോള്‍ അവര്‍ പറഞ്ഞു. "നീ എല്ലാ ജുമുഅ ദിവസവും എന്‍റെ അടുക്കല്‍ വന്ന് ഖുര്‍ആന്‍ ഷരീഫ് ഓതിക്കൊണ്ടിരിക്കുന്നത് മുടക്കരുത്. നീ വരുമ്പോള്‍ ഖബര്‍സ്ഥാനിലുള്ളവരെല്ലാം സന്തോഷപ്പെട്ട് 'നിന്‍റെ മകന്‍ വന്നു" എന്ന് എന്നോട് സന്തോഷവാര്‍ത്ത അറിയിക്കാനായി വരുന്നതാണ്. അത് കൊണ്ട് നിന്‍റെ വരവ് എനിക്കും വലിയ സന്തോഷമായിരിക്കുന്നു; അവര്‍ക്കും വലിയ സന്തോഷമായിരിക്കുന്നു'. ആ കുട്ടി പറയുന്നു; ഇപ്രകാരം ഞാന്‍ എല്ലാ ജുമുഅ ദിവസവും വളരെ ശ്രദ്ധയോടുകൂടി പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം ഞാന്‍ സ്വപ്നത്തില്‍ ഇപ്രകാരം കണ്ടു, സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന വലിയ ഒരു സംഘം എന്‍റെയടുക്കല്‍ വന്നു. 'ഞാന്‍ ചോദിച്ചു; നിങ്ങള്‍ ആരാണ്? എന്തിനായി വന്നു? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇന്ന ഖബര്‍സ്ഥാനിലെ ആളുകളാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് നന്ദി പറയാനായി വന്നിരിക്കുകയാണ്. നിങ്ങള്‍ എല്ലാ ജുമുഅ ദിവസവും ഞങ്ങളുടെ അടുക്കല്‍ വരുകയും, ഞങ്ങള്‍ക്കുവേണ്ടി മഗ്ഫിറത്തിനായി ദുആ ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഞങ്ങള്‍ക്ക് വലിയ സന്തോഷം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് നിങ്ങള്‍ നടത്തിക്കൊണ്ടേയി രിക്കണം' അതിനുശേഷം മുന്‍പത്തെക്കാള്‍ കൂടുതലായി അതില്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 
 മറ്റൊരു ആലിം പറയുന്നു : ഒരാള്‍ സ്വപ്നത്തില്‍ ഇപ്രകാരം കണ്ടു. ഒരു ഖബര്‍സ്ഥാനിലെ ഖബറുകളെല്ലാം പെട്ടെന്നു പിളരുകയും അതില്‍ നിന്നും മരിച്ച ആളുകളെല്ലാം പുറത്തേയ്ക്ക് വന്ന്, അതിവേഗത്തില്‍ എന്തോ പെറുക്കിയെടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ ഒന്നും പെറുക്കിയെടുക്കാതെ മാറിയിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് സലാം പറഞ്ഞശേഷം അദ്ദേഹത്തോടു ചോദിച്ചു: ഈ ആളുകള്‍ എന്താണ് പെറുക്കിയെടുത്തുകൊണ്ടിരിക്കുന്നത്.? അദ്ദേഹം പറഞ്ഞു "ആരെങ്കിലും വല്ല സ്വദഖ: ദുആ, സ്വലാത്ത് മുതലായവ ഈ ഖബര്‍സ്ഥാനിലുള്ളവര്‍ക്ക് അയക്കുന്നെങ്കില്‍ അതിന്‍റെ ബറക്കത്തുകളെ അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ എന്തുകൊണ്ട് അതു പൊറുക്കിയെടുക്കാതിരിക്കുന്നു.?' അദ്ദേഹം പറഞ്ഞു: എനിക്ക് ഒരു മകനുണ്ട്. അവന്‍ ഇന്ന ബസാറില്‍ ജിലേബി (ഹല്‍വാ മാതിരിയുളള ഒരിനം മധുരപലഹാരം) വിറ്റുകൊണ്ടിരിക്കുകയാണ്. അവന്‍ ദിവസവും ഒരു ഖുര്‍ആന്‍ ഷരീഫ് ഓതി എനിക്കുവേണ്ടി ഹദ്യഃ ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് എനിക്കിതു പെറുക്കിയെടുക്കേണ്ട ആവശ്യമില്ല". ഞാന്‍ രാവിലെ എഴുന്നേറ്റു ആ ബസാറില്‍ പോയി. അവിടെ ഒരു യുവാവ് ജിലേബി വിറ്റുകൊണ്ടിരിക്കുന്നതായി ഞാന്‍ കണ്ടു "നിങ്ങള്‍ എന്താണ് ഓതിക്കൊണ്ടിരിക്കുന്നത് ?" എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ ദിവസവും ഒരു ഖുര്‍ആന്‍ ഷരീഫ് ഓതിതീര്‍ത്ത്, എന്‍റെ പിതാവിന് അത് ഹദ്യയായി സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്". ഈ സംഭവം കഴിഞ്ഞ് കുറേകാലത്തിനുശേഷം, വീണ്ടും ഒരു പ്രാവശ്യം ആ ഖബര്‍സ്ഥാനിലെ ആളുകളെ ഇപ്രകാരം പെറുക്കിയെടുത്തു കൊണ്ടിരിക്കുന്നവരായി ഞാന്‍ സ്വപ്നം കണ്ടു. ഇപ്രാവശ്യം ആദ്യം സംഭാഷണം നടത്തിയ ആ മനുഷ്യനും പെറുക്കിയെടുത്തു കൊണ്ടിരിക്കുന്നതായി കണ്ടു. പിന്നീടു ഞാന്‍ കണ്ണ് തുറക്കുകയും ഈ വിഷയത്തില്‍ എനിക്ക് അത്ഭുതം തോന്നുകയും ചെയ്തു. രാവിലെ ഞാന്‍ എഴുന്നേറ്റു ആ ബസാറില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍, ആ കുട്ടി മരിച്ചുപോയി എന്നറിയാന്‍ കഴിഞ്ഞു. (റൗല്)

നിങ്ങളുടെ ദുആയില്‍ എന്നെയും കുടുംബത്തിനെയും ഉള്‍പ്പെടുത്തുവാന്‍ വസിയ്യത്തോടെ ...


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീൻ

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

No comments:

Post a Comment