Wednesday, April 16, 2025

അത് ഞാന്‍ തന്നെയാണോ?

,അത് ഞാന്‍ തന്നെയാണോ?


ആ മരണവാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹംനിറഞ്ഞ പെരുമാറ്റവും സംസാരവും മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.  പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക.  

അയാളുടെ മരണവാര്‍ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി.  നല്ലതല്ലാതെ അയാളെക്കുറിച്ച് ഒന്നും ആരും പറയുന്നില്ല. ഒരുതവണ മാത്രം അദ്ദേഹത്തെ കണ്ടവരും പരിചയപ്പെട്ടവരും അയാളുടെ നന്മകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കട്ടെ...

ഈ മരണം മനസ്സിലേക്കിട്ടുതന്ന രണ്ടു ചിന്തകള്‍ പങ്കുവെക്കണം എന്നു തോന്നി: നാം മരണപ്പെട്ടാല്‍ എന്തായിരിക്കും ചുറ്റുമുളളവര്‍ പറയുക? മറ്റുളളവര്‍ക്ക് പറയാന്‍ നന്മകള്‍ ഏറെ ചെയ്തിട്ടുണ്ടെങ്കിലും സ്രഷ്ടാവിന്റെ മുമ്പില്‍ ആ നന്മകള്‍ എല്ലാം നമുക്ക് ലഭിക്കുമോ?

അവരുടെ കണ്ണിലെ നാം?

മറ്റുളളവര്‍ക്ക് മുമ്പില്‍ നാം മാന്യന്മാരാണ്, അല്ലേ? പെരുമാറ്റം, വാക്കുകള്‍, നോട്ടം എല്ലാ മനോഹരം. നമ്മുടെ സംസാരം കേള്‍ക്കുന്നവര്‍ക്ക് ഈമാന്‍ വര്‍ധിക്കുന്ന വാക്കുകള്‍ പോലും സമ്മാനിക്കാന്‍ കഴിയുന്നവരാണ് നാം. ചിലപ്പോള്‍ നമ്മുടെ കൂടെയിരിക്കാന്‍ കൊതിക്കുന്നവര്‍ പോലുമുണ്ടാകും.

കണ്ണാടിക്കു മുന്നിലെ നാം?

മറ്റുള്ളവര്‍ക്ക് മുന്നിലെ നാം തന്നെയാണോ ഒരു കണ്ണാടിക്ക് മുന്നിലും നമ്മള്‍? ചുറ്റിലുമുളളവര്‍ നമുക്ക് പകുത്തുതരുന്ന സ്‌നേഹത്തിനും പരിഗണനക്കും യഥാര്‍ഥത്തില്‍ നാം അര്‍ഹരാണോ? അവര്‍ നമ്മില്‍ കാണുന്ന ആത്മാര്‍ഥത ജീവിതത്തില്‍ നമുക്കുണ്ടോ?  

നബി ﷺ യുടെ ജീവിതത്തിന്റെ അകവും പുറവും ഒരു പോലെയായിരുന്നു. അതാണ് ഇസ്‌ലാമിന്റെ ആരംഭത്തില്‍ നബി ﷺ യുടെ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഹിര്‍ഖല്‍ ചക്രര്‍ത്തിക്ക് മുമ്പില്‍ മുഹമ്മദ് നബി ﷺ യെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം സത്യസന്ധനാണ്, ബന്ധം ചേര്‍ക്കുന്നവനാണ് എന്നെല്ലാം പറയാന്‍ കാരണം.

ബനൂഇസ്‌റാഈല്യരില്‍ പെട്ട ജുറൈജിന്റെ കഥ മുഹമ്മദ് നബി ﷺ  നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളില്‍മുഴുകി ജീവിച്ച അദ്ദേഹത്തെ നിമിഷനേരം കൊണ്ട് ആളുകള്‍ എതിര്‍ക്കുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ ആശ്രമം ആളുകള്‍ തല്ലിപ്പൊളിച്ചു. ആളുകളുടെ മുമ്പില്‍ അദ്ദേഹം തോന്നിവാസം പ്രവര്‍ത്തിച്ചവനായി കുറച്ചു സമയം അറിയപ്പെട്ടെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ അദ്ദേഹം പരമ പരിശുദ്ധനായിരുന്നു.

നമ്മളും ആഗ്രഹിക്കേണ്ടത് അല്ലാഹുവിന്റെ മുമ്പിലെ പരിശുദ്ധിയാണ്. അതിനായി പരിശ്രമിക്കുകയും വേണം. കണ്ണാടിക്ക് മുന്നില്‍ നിന്ന് നമ്മെ നോക്കി പറയാന്‍ പറ്റണം മറ്റുളളവര്‍ക്ക് മുന്നിലുളള ഞാന്‍ തന്നെയാണ് എന്റെ സ്വകാര്യ ജീവിതത്തിലും എന്ന്. മറ്റുള്ളവര്‍ അറിയാത്ത നന്മകളുണ്ടാവുകയും ചെയ്യട്ടെ.

നമ്മുടെ പല നന്മകളും മറ്റുളളവര്‍ അറിയുന്നുണ്ട്. അതു കുറ്റമൊന്നുമല്ല. കൂട്ടമായ് ചെയ്യേണ്ട ധാരാളം നന്മകളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ടല്ലോ. അവിടെയെല്ലാം നമ്മുടെ ഉദ്ദേശ്യം (നിയ്യത്ത്) നന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മറ്റുളളവര്‍ക്ക് അറിയാത്ത, അല്ലാഹുവിനും നമുക്കും മാത്രം അറിയുന്ന ചില നന്മകളും നമുക്ക് ചെയ്യാന്‍ ശ്രമിച്ചുകൂടേ?

മുഹമ്മദ് നബി ﷺ യുടെ പൗത്രന്‍ ഹസന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റഹി) മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം എത്തിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് അവര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീന്‍(റഹി) മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത് കറുത്ത തഴമ്പ് കണ്ടിരുന്നു. ഗോതമ്പുമാവ് ചുമന്നുകൊണ്ടുപോയതിന്റെ തഴമ്പായിരുന്നു അത്!

ആരുമറിയാതെ ചില നന്മകള്‍ നമുക്കും പ്രവര്‍ത്തിച്ചു തുടങ്ങാം. ഒന്നുകില്‍ മറ്റുള്ളവരെ സഹായിച്ചിട്ടാകാം. അതിന് കഴിയാത്തവര്‍ക്ക് ആരാധനകള്‍കൊണ്ടാവാം. ലക്ഷ്യം മറക്കാതിരിക്കുക എന്നതാണ് പ്രധാനം. ജനിച്ചു എന്നതാണ് മരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉറപ്പ്. മരണശേഷം നാം തനിച്ചാണ്. കര്‍മങ്ങള്‍ മാത്രമാണ് കൂട്ടിനുണ്ടാവുക. മറ്റുളളവരുടെ മുമ്പില്‍ എത്ര ശുദ്ധമായി ജീവിക്കണം എന്ന് മനസ്സ് കൊതിക്കുന്നോ അതിനെക്കാള്‍ റബ്ബിന്റെ മുമ്പില്‍ വിശുദ്ധ ജീവിതം കാത്തുസൂക്ഷിക്കുക.

അബൂഹുറയ്‌റ(റ)നിവേദനം: ''ജനങ്ങളില്‍ ഏറ്റവും മാന്യന്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: 'അവരില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനാകുന്നു...''(ബുഖാരി, മുസ്‌ലിം).

ഇബ്‌നുറജബ്(റഹി) പറഞ്ഞു: 'മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞു: ''ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചുവോ, അവന്‍ തന്റെ ശരീരത്തെ കാത്തുസൂക്ഷിച്ചു. ആര് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിനെ പാഴാക്കിയോ, അവന്‍ തന്റെ ശരീരത്തെ പാഴാക്കിയിരിക്കുന്നു.'

R . A . M         
ചങ്ങല          
ചാല           
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.

 

യഥാര്‍ത്ഥ മനുഷ്യനാകാം.

.യഥാര്‍ത്ഥ മനുഷ്യനാകാം.




അറിവ് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അറിവ് നേടുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നത്. അറിവില്ലാത്തവന്‍ മൂഢനായിരിക്കും. ഇസ്‌ലാം അറിവിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അത് മതപരമായ അറിവായാലും ഭൗതിക അറിവായാലും. മതപരമായ അറിവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അറിവ് നേടുന്നതും അതിന് വേണ്ടി സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അല്ലാഹുവിന്റെ വലിയ അനുഗ്രഹവും പുണ്യ കര്‍മവുമാണ്. നബി (സ) പറയുന്നു: അല്ലാഹു ഒരാളില്‍ നന്മ ഉദ്ദേശിച്ചാല്‍ അവനെ അല്ലാഹു മത പണ്ഡിതനാക്കും. അതായത് ഇഹലോകത്തായാലും പരലോകത്തായാലും അല്ലാഹു ഒരാളെ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കാന്‍ ഉദ്ദേശിച്ചാല്‍ അവനെ മത പണ്ഡിതനാക്കുമെന്ന് സാരം. ഇരു ലോകത്തും മനുഷ്യന്‍ വിജയിക്കാനുള്ള പ്രധാന മാര്‍ഗമാണ് അറിവ്. അറിവുള്ളവന് ലഭിക്കുന്ന അത്രയും ഉന്നതമായ സ്ഥാനം മറ്റൊരാള്‍ക്കും ലഭിക്കുകയില്ലെന്ന് ഈ തിരുവചനത്തില്‍ നിന്ന് വ്യക്തമാകുന്നു.

അറിവ് നേടുന്നതിന് പ്രായമോ വലിപ്പമോ മാനദണ്ഡമല്ല. ജീവിതത്തിലുടനീളം അറിവ് കരസ്ഥമാക്കിയാലും അത് അവസാനിക്കുകയില്ല. പലരുംചിന്തിക്കുന്നത് കേവലം മദ്‌റസാ പഠനത്തോടെ മതപരമായ അറിവ് അവസാനിച്ചു എന്നാണ്. ഇത് തികച്ചും മൗഢ്യമായ ധാരണയാണ്.
നബി (സ) തങ്ങളോട് തന്നെയുള്ള അല്ലാഹുവിന്റെ കല്‍പ്പന ഈ വിഷയത്തില്‍ ശ്രദ്ധേയമാണ.് പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നബിയേ, പറയുക അല്ലാഹുവേ എനിക്ക് നീ വിജ്ഞാനം വര്‍ധിപ്പിച്ച് തരേണമേ (ത്വാഹ; 114). അറിവിനെ വര്‍ധിപ്പിച്ച് തരാന്‍ വേണ്ടി നബിയേ നിങ്ങള്‍ അല്ലാഹുവിനോട് തേടണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യലോകം അറിയേണ്ട എല്ലാകാര്യങ്ങളും, നിര്‍ബന്ധമായതും അല്ലാത്തതുമായ മുഴുവന്‍ കാര്യങ്ങളും അല്ലാഹു നബി (സ)ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. നബി (സ) തന്നെ ഒരിക്കല്‍ പറഞ്ഞു: ലോകത്തുള്ള എല്ലാ വസ്തുക്കളെകുറിച്ചും ഏറ്റവും അറിയുന്നവന്‍ ഞാന്‍ ആകുന്നു. എന്നെക്കാള്‍ അറിയുന്നവന്‍ മറ്റൊരാളില്ല. എന്നെപ്പോലെ അറിയുന്നവനായും ഒരാളില്ല. എന്നിട്ടും അല്ലാഹു നബിയോട് പറഞ്ഞത് ഇല്‍മിനെ വര്‍ധിപ്പിച്ച് തരാന്‍ അല്ലാഹുവിനോട് തേടണമെന്നാണ്. വിജ്ഞാന ലോകം അത്രയും വിശാലമാണ്. അത് നേടിയെടുത്ത് മുഴുവനാക്കാന്‍ സാധ്യമല്ല.

അല്ലാഹുവിനെ പറ്റിയും മറ്റു കാര്യങ്ങളും എല്ലാം നബി (സ) ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. എന്നാലും അറിവ് നേടുന്നത് അവസാനിപ്പിക്കാന്‍ സാധിക്കില്ല. മതപരമായ അറിവ് പ്രത്യേകിച്ച് അല്ലാഹുവിനെ സംബന്ധിച്ചുള്ള അറിവ് ഒരുകാലത്തും അത് എഴുതിത്തീര്‍ക്കാനോ പറഞ്ഞവസാനിപ്പിക്കാനോ സാധ്യമല്ല. അതുകൊണ്ടാണ് നബി (സ)യോട് ഇല്‍മിനെ വീണ്ടും വീണ്ടും ചോദിക്കാന്‍ പറഞ്ഞത്. അല്ലാതെ നബി (സ)ക്ക് കുറവുള്ളത് കൊണ്ടല്ല. മറിച്ച് ഇല്‍മ് എന്നത് വര്‍ധിക്കുന്നതായത് കൊണ്ടാണ്. മറ്റൊരു കാര്യവും വര്‍ധിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് അല്ലാഹുതആല നബിയോട് കല്‍പ്പിച്ചിട്ടില്ല. ഇതില്‍ നിന്ന് തന്നെ ഇല്‍മിന്റെ മഹത്വം എത്രമാത്രമാണെന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്.

അറിവുള്ള മനുഷ്യന്‍ ചിലപ്പോള്‍ ജിന്നുകളേക്കാളും മലക്കുകളേക്കാളും ഉന്നതനായിത്തീരും. സുലൈമാന്‍ നബി (അ) യുടെ മന്ത്രിയായിരുന്ന ആസഫ്ബ്‌നു ബര്‍ഖിയയുടെ ചരിത്രം ഈ വിഷയത്തില്‍ പ്രധാന സംഭവമായി ഖുര്‍ആന്‍ വിവരിക്കുന്നു. ബില്‍ഖീസ് രാജ്ഞിയും കൂട്ടരും ഇവിടെ എത്തുന്നതിന് മുമ്പ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് സുലൈമാന്‍ നബി (അ) ചോദിച്ച അവസരത്തില്‍ ഇഫ്‌രീത് എന്ന ജിന്ന് ആദ്യം പ്രതികരിച്ചു. അങ്ങ് ഇരുന്ന സ്ഥലത്ത് നിന്ന് എണീക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാം. പക്ഷേ സുലൈമാന്‍ നബി തൃപ്തനായില്ല. ഉടനെ ആസഫ്ബ്‌നു ബര്‍ഖിയ എന്ന മഹാന്‍ പറഞ്ഞു. ഞാന്‍ കൊണ്ടുവരാം. കണ്ണ് ചിമ്മിത്തുറക്കുന്നതിന് മുമ്പ് ഞാനത് താങ്കള്‍ക്ക് കൊണ്ടുവന്നുതരാം. ആ ആയത്തിന്റെ തുടര്‍ച്ചയായി ഖുര്‍ആന്‍ പറയുന്നു. ആ നിമിഷം തന്നെ ആ സിംഹാസനം അവിടെയെത്തിയതായി കണ്ടു. ഈ സംഭവത്തിലെ ആസഫിനെപ്പറ്റി ആയത്തിന്റെ തുടക്കത്തില്‍ ഖുര്‍ആന്‍ വിഷേശിപ്പിക്കുന്നു. വേദഗ്രന്ഥത്തില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള ആളാണ് ആ പണ്ഡിതനെന്ന്. അപ്പോള്‍ ഇല്‍മുള്ള മനുഷ്യന്‍ ജിന്നിനേക്കാളും മലക്കിനേക്കാളും ഉന്നതിയിലെത്തിയതായി ബോധ്യപ്പെടുത്തിത്തരികയാണിവിടെ.

ആസഫ്ബ്‌നു ബര്‍ഖിയ അവിടെ പറഞ്ഞ ശൈലിയെ കുറിച്ച് പണ്ഡിതന്‍മാര്‍ പറയുന്നു. ഞാനാണത് കൊണ്ടുവരിക മറ്റാരുമല്ല എന്ന രൂപത്തില്‍ ഉറപ്പിച്ച് പറയാന്‍ ആസഫിന് സാധിച്ചത്. അദ്ദേഹത്തിന് ഇല്‍മ് ഉള്ളത് കൊണ്ടാണ്. ഈ റമസാന്‍ മാസം അല്ലാഹുവിനെ പറ്റിയും അവന്റെ മതത്തെപറ്റിയും കൂടുതല്‍ അറിവ് കരസ്ഥമാക്കാന്‍ ഉപയോഗപ്പെടുത്തണം. അവര്‍ക്കാണ് ഇരു ലോകത്തും വിജയമുള്ളത്.

R . A . M         
ചങ്ങല          
ചാല           
കണ്ണൂര്‍ ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660

വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 

 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.