Sunday, March 19, 2023

ഭക്ഷണ - പാനീയങ്ങളുടെ ദുർവ്യയം.




ഇമാം അഹ്മദ് ( റ ) റിപ്പോർട്ട് ചെയ്ത ഹദീസ് : നബി ( സ.അ ) തങ്ങൾ പറഞ്ഞു

 “ അഹങ്കാരം കൂടാതെയും , അമിതമാക്കാതെയും തിന്നുക , കുടിയ്ക്കുക , വസ്ത്രം ധരിയ്ക്കുക , ധർമ്മം ചെയ്യുക " 

ഏത് കാര്യം ചെയ്യുകയാണെങ്കിലും അതിൽ മിതത്വം പാലിക്കണമെന്നും ഒന്നിലും ദുർവ്യയം പാടില്ല എന്നതുമാണ്

 ഈ ഹദീസ് കൊണ്ട് ചുരുക്കത്തിൽ വ്യക്തമാക്കപ്പെടുന്നത് .




 ആവശ്യമനുസരിച്ച് മാത്രം ഭക്ഷിക്കുക ,

 അമിതമാവത്ത വിധം വസ്ത്രങ്ങൾ വാങ്ങിക്കുക 

അത് പോലെ കഴിവനുസരിച്ചുള്ള ധർമ്മവും ചെയ്യുക .

 ( ഒരാളുടെ കഴിവനുസരിച്ചാണ് അവനു ധർമ്മം ചെയ്യാൻ ബാധ്യസ്ഥത .

 തന്റെ കുടുംബത്തെ വഴിയാധാരമാക്കും വിധമുള്ള ദാനധർമ്മങ്ങൾ ആവശ്യമില്ല . )


 ആധുനിക ലോകത്തിന്റെ മുഖമുദ്രയായ അഥവാ ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും നീച വശമായ പൊങ്ങച്ചത്തിന്റെ ഭാഗമായി നാം വേണ്ടതിലെത്രയോ അധികമാണ് ഭക്ഷണ പാനീയങ്ങൾ ദുർവ്യയം ചെയ്യുന്നത് !




 ലോകത്ത് ഒരു ദിവസം എത്രയോ ആയിരങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ ,

 നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയുമായ ചിലരെങ്കിലും ഉണ്ടാവാമെന്നത് ഒരു യാഥാർത്ഥ്യമെന്നിരിക്കെ നമ്മുടെ തീന്മേശയിലെ നിറഞ്ഞ് കവിഞ്ഞ പാത്രങ്ങളിലെ ആവശ്യത്തിൽ കവിഞ്ഞ വിഭവങ്ങൾ ,

 കഴിച്ചതിനു ശേഷം വലിച്ചെറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ ഇതിനൊക്കെ വല്ല കയ്യും കണക്കുമുണ്ടോ ❗❓




തീന്മേശയിൽ വിഭവങ്ങൾ കുറഞ്ഞ് പോയാൽ മുഖം കറുപ്പിക്കുന്ന ഭർത്താവിന്റെ മുഖം,

 പ്രസന്നമാക്കാൻ രാപകൽ കരിയും പുകയുമേൽക്കാൻ വിധിക്കപ്പെട്ട സഹോദരിമാർ എത്രയോ !




 സമ്പന്നതയുടെ മടിത്തട്ടിൽ വാണിരുന്ന , 

കുടിച്ചും തിന്നും കൂത്താടിയിരുന്ന പല സമൂഹങ്ങളും രാജ്യങ്ങളും നിനച്ചിരിക്കാതെ വന്ന ദുരന്തങ്ങളിൽ വിറങ്ങലിച്ച് ഒരു കഷണം ഉണക്ക റൊട്ടിക്ക് വേണ്ടി എച്ചിൽ പാത്രത്തിനരികിലെ നായ്ക്കളേപ്പോലെ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങൾ നാം കാണുന്നു . 

പക്ഷെ നമുക്കൊരു മാറ്റമില്ല . 


' രണ്ട് പേർക്കുള്ളത് കൊണ്ട് മൂന്ന് പേർക്കും മൂന്ന് പേർക്കുള്ളത് കൊണ്ട് നാലു പേർക്കും മതിയാകുന്നതാണ് '


 എന്ന തിരു നബിയുടെ ഉത്ബോധനം പക്ഷെ എന്റെ വീട്ടിൽ എന്റെ റൂമിൽ , എന്റെ ജീവിതത്തിൽ ബാധകമല്ല എന്ന രീതിയിലാണ് ‘

 നാലു പേർക്ക് കഴിക്കാവുന്നത് രണ്ട് പേർക്കും മൂന്ന് പേർക്ക് വേണ്ടുന്ന അളവ് രണ്ടാൾക്കുമായി നാം തയ്യാറാക്കുകയും കഴിക്കുകയും , 

ബാക്കി വലിച്ചെറിയുകയും ചെയ്യുന്നത് . 


നാളെ നാം ഇതിനൊക്കെ ഉത്തരം പറയേണ്ടി വരുമെന്നത് മറക്കാതിരിക്കാം .  എത്ര ഇളക്കിയെടുത്താലും പ്ലാവിലകോരിയിൽ തടയാൻ മാത്രം വറ്റുകളില്ലാത്ത കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്ന , 

കണ്ണുകൾ സജലമാവാനുതകുന്നവിധം ഓർമ്മകളുണർത്തുന്ന ഇല്ലായ്മകളുടെ കാലം കടന്നുവന്നവരാവും നമ്മിൽ പലരും !




 പക്ഷെ നാമത് സൗകര്യപൂർവ്വം മറക്കുന്നു .

 സത്കാരങ്ങളാണെന്നും എവിടെയും ..

പലതിന്റെയും പേരിൽ . ജഗന്നിയന്താവ് കനിഞ്ഞരുളിയ സൗഭാഗ്യങ്ങൾക്കും സൗകര്യങ്ങൾക്കുമിടയിൽ ചെറിയ ഒരു കുറവ് അനുഭവപ്പെടുമ്പോൾ ,

 ഒന്ന് സമയം തെറ്റുമ്പോൾ നാം അസ്വസ്ഥരാവുന്നു ❗



കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഒരു പണ്ഡിതൻ തുടങ്ങിവെച്ച മഹത്തായ ഒരു രചനയിലെ അഥവാ ലോക പ്രസിദ്ധ പ്രവാചക പ്രകീർത്തന കാവ്യമായ ബുർ ദയുടെ മലയാളത്തിലുള്ള വിശദീകരത്തിലെ ഒരു ഖണ്ഡികയിലൂടെ ഒന്ന് കണ്ണോടിക്കാൻ അടുത്ത ദിവസം അവസരം ലഭിച്ചു . 

' ഇന്ന് ബുർദ ആസ്വാദകരുടെയും കീർത്തനക്കാരുടെയും വീട്ടിലെ തീന്മേശയിലെ വിഭവങ്ങൾ ഏത് മാതൃകയാണ് ഉൾകൊള്ളുന്നത് ❓ 

ഈ വരി വായിച്ചതോടെ മനസിൽ ആരോ കൊളുത്തി വലിക്കുന്ന പോലെ ..വായന നിർത്തി ഞാനും സുഹൃത്തും പരസ്പരം നോക്കി നിന്നു .

 അതെ , പറയാനും പ്രകീർത്തിക്കാനും ആളുകളേറെ ..

 പ്രാവർത്തികമാക്കാൻ ഞാനടക്കമുള്ളവർ ഏറെ പിറകിൽ ..

 വിശന്ന് പൊരിഞ്ഞ വയറുമായി വിശ്വപ്രവാചകർ മുഹമ്മദ് നബി ( സ.അ ) തങ്ങൾ എത്രയോ ദിന രാത്രങ്ങൾ കഴിച്ച് കൂട്ടിയിരിക്കുന്നു !


 അനുയായികളുടെ കാര്യം പക്ഷെ വിശന്ന വയറുകൾ കാണാൻ സാധിക്കുന്നില്ല എന്നല്ല വിശപ്പ് എന്താണെന്ന് പോലും മറന്നിരിക്കുന്നു പലരും ഈ സ്ഥിതി മാറേണ്ടതുണ്ട് .


 നമുക്കിടയിൽ തന്നെ വിശപ്പടക്കാൻ മണ്ണുതിന്ന ജന്മങ്ങൾ ഉണ്ടെന്ന ബോധം എപ്പോഴുമുണ്ടായിരിക്കട്ടെ . 


ആവശ്യത്തിൽ കൂടുതൽ വിഭവങ്ങളുണ്ടാക്കി നമ്മുടെ വയറും ഒപ്പം വേസ്റ്റ് കൊട്ടകളും കുത്തി നിറക്കുന്ന സംസ്കാരം ഉപേക്ഷിക്കാൻ ഞാനും നിങ്ങളും തയ്യാറാകണം .

 ഒരു ചെറിയ അംശം സഹജീവികളുടെ വിശപ്പടക്കാനുതകുന്ന രീതിയിൽ ചിലവഴിക്കാൻ വഴി തേടണം . 

നമ്മുടെ വീടുകളിൽ നിന്നാവട്ടെ അതിനു തുടക്കം .


ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുക മാത്രമല്ല ആവശ്യത്തിൽ കൂടുതൽ ഭക്ഷിക്കുക കൂടി ചെയ്യുന്നത് വഴിയേ ശാരീരിക അസുഖങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു .

 ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമായി നീക്കി വെക്കണമെന്നത് തിറ്റയുടെ സമയത്ത് നമ്മൾ ഓർക്കാറില്ല .

 വെള്ളം എന്നല്ല വായു പോലും കടക്കാത്ത വിധം മൂക്കു മുട്ടെ തിന്ന് വഴിയേ പോകുന്ന രോഗങ്ങളെ നാം മാടി വിളിച്ച് കയറ്റുന്നു . 

ഒട്ടു മിക്ക ശാരീരിക അസുഖങ്ങളും വരുന്നത് നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയിലൂ ടെയാണെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു . 

എന്നാലും നാം മറക്കുന്നു അതെല്ലാം . തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും എന്നാണു ചിലരുടെ ന്യായം ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതിൽ നിന്ന് ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്ന നിലയിലെക്കുള്ള മാറ്റം ആവശ്യമെന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാവുമോ ! 


വിശപ്പ് ബാക്കി നിൽക്കെ ഭക്ഷണം കഴിക്കൽ നിറുത്തുക എന്ന തിരുനബി ( സ.അ ) യുടെ ഓർമ്മപ്പെടുത്തൽ മനോമുകുരത്തിൽ ഉറപ്പിച്ച് , അധികമാവാതെ അഹങ്കാരമില്ലാതെ ഭക്ഷണ പാനീയങ്ങളിൽ മിതത്വം പാലിക്കാൻ നമുക്കേവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയിൽ ..





R . A . M          


ചങ്ങല           


ചാല            


കണ്ണൂര്‍      ✍🏻



നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ 

꧁📚المعرفة الاسلام 📚꧂

whatsapp group no.

00919746695894 

00919562658660


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . 

മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.

നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍. 


 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.